വീണ്ടെടുക്കാം ….തവിടപ്പത്തെ പണക്കാരുടെ കോഴിത്തീറ്റ, പാവങ്ങളുടെ അന്നം
മുറം ഉപയോഗിച്ച് പാറ്റി പാറ്റി എടുക്കുന്ന തവിട് ഓർക്കുന്നുണ്ടോ? പഴയ നെല്ലുകുത്ത് യന്ത്രങ്ങളിൽ നെല്ല് കുത്തുമ്പോൾ കിട്ടുന്ന അരിയുടെ കൂടെയുള്ള ഉമിയും തവിടും വേർതിരിച്ച് എടുക്കാൻ ആണ് മുറം അടുക്കള ഭിത്തികളിൽ തൂങ്ങിയിരുന്നത്. പോഷക സമൃദ്ധമായ ഈ തവിട് കാശുകാർ കോഴിക്ക് തീറ്റയാക്കുമ്പോൾ അത്രയൊന്നും മെച്ചമല്ലാത്ത സാമ്പത്തിക നിലയുള്ളവർ സൂക്ഷിച്ചു വെച്ച് പലഹാരമാക്കും… അങ്ങനെ ഒരുങ്ങിയിരുന്ന പലഹാരങ്ങളിൽ ഒന്നാണ് തവിടപ്പം.
പഴയ ശീലങ്ങൾ കൈവിട്ടപ്പോൾ നമ്മൾ എന്തൊക്കെ ആരോഗ്യ ശീലങ്ങളാണ് കൈവിട്ടത് എന്നതിന്റെ സൂചകമാണ് തവിടിൽ ഉണ്ടാക്കിയ ആ അപ്പം നൽകുന്നത്. തവിടു കുഴച്ച് വാഴയിൽ നേർമണയായി പരത്തി അതിൽ ശർക്കനര, ചുക്ക്, തേങ്ങ, ജീരകപ്പൊടി, ഏലക്ക ഇവ ചേർത്ത് ആവിയിൽ വേവിക്കുന്നതാണ് ഈ വിഭവം. ഇതുകൂടാതെ തവിടിൽ വെള്ളവും ശർക്കരയും ചേർത്ത് ഉരുട്ടിയും പഴയ ആളുകൾ കഴിച്ചിരുന്നു. അന്നത്തെ ഒരു പ്രധാനപ്പെട്ട വിഭവമായിരുന്നു തവിടുകൊണ്ടുള്ള പത്തിരി. കൂടാതെ തേങ്ങയും പഞ്ചസാരയോ ശർക്കരയോ ചേർത്ത് തവിടുകൊണ്ട് അടയും ഉണ്ടാക്കിയിരുന്നു.
ഇതിൽ ഇപ്പോൾ എന്താ ഇത്ര കാര്യമായിട്ട് എന്നാകും ചിന്ത അല്ലെ ? തവിടിന്റെ പോഷകമൂല്യം അറിഞ്ഞാൽ തീരും ആ ചോദ്യം. കൊഴുപ്പ് നീക്കം ചെയ്തതും അല്ലാത്തതുമായ തവിട് ഒരു ഉത്തമ പോഷകാഹാരമാണ്. നൂറു ഗ്രാം തവിടിൽ മാംസ്യം (16.5 ഗ്രാം) , കൊഴുപ്പ് (21.3 ഗ്രാം ), ധാതുക്കൾ (8.3 ഗ്രാം )എന്നിവ അടങ്ങിയിരിക്കുന്നു. അരി, ഗോതമ്പ് എന്നിവയിൽ അടങ്ങിയിരിക്കുന്ന മാംസ്യത്തിനെക്കാൾ ഉയർന്നതോതിൽ ലൈസിനും കുറഞ്ഞതോതിൽ ഗ്ലൂട്ടാമിക് ആസിഡും അടങ്ങിയിരിക്കുന്നു. കൂടാതെ ശുദ്ധമായ തവിടിൽ അന്നജം ഉണ്ടായിരിക്കില്ല. പക്ഷേ ആധുനിക യന്ത്രങ്ങളിൽ നിന്നും ലഭിക്കുന്ന തവിടിൽ 25% വരെ അന്നജം അടങ്ങിയിരിക്കുന്നു. ഇതിനെക്കാൾ ഉപരി കാത്സ്യം, ഇരുമ്പ്, നാകം എന്നീ ധാതുക്കളുടെ നാരുകൾ 25.3% വരെ അടങ്ങിയിരിക്കുന്നു.
ഒരു പ്രമേഹ രോഗിയെ സംബന്ധിച്ച് സന്തോഷകരമായ ഒന്നുണ്ട്. നൂറു ഗ്രാം തവിടിൽ 11.4 ഗ്രാമാണ് നാരിന്റെ സാന്നിധ്യം. നാലുമണി പലഹാരം എന്ന നിലയിൽ ഈ പരമ്പരാഗത പലഹാരത്തെ തിരിച്ച് കൊണ്ട് വരാനുള്ള ശ്രമം നടക്കുന്നുണ്ട് കേരളത്തിൽ പലയിടത്തും. പ്രമേഹ രോഗിക്ക് തവിട് നീക്കാത്ത അരിയിൽ നിന്നുള്ള ചോറ് കഴിക്കാം എന്ന് വിദഗ്ദ ഡോക്ടർമാർ പറയുമ്പോൾ ഈ പഴമക്കാരനെ ധൈര്യമായി പ്രമേഹ രോഗികളർക്ക് ഒപ്പം കൂട്ടാമല്ലോ…അപ്പോൾ വീണ്ടെടുക്കാൻ ശ്രമിക്കുകയല്ലേ തവിടപ്പത്തെ…